ദില്ലി: രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ വിയോജിപ്പ് അറിയിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ നൽകിയ കത്തിന്റെ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കാനില്ലെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇങ്ങനെ തുടരുന്നതെന്നും ഗവർണർ ദില്ലിയിൽ പ്രതികരിച്ചു.
സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പക്ഷേ ഇനി കാര്യങ്ങൾ ഇങ്ങനെ തുടരാൻ കഴിയില്ല. സർക്കാരിന് സമയം കൊടുക്കുകയാണ് താനെന്നും ഇനിയെന്ത് വേണമെന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ മടക്കിയുള്ള കേരള സർവ്വകലാശാല വിസിയുടെ കത്ത് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിട്ടാണ് ആവശ്യം നിരാകരിച്ചതെന്നാണ് കത്തിൽ പറയുന്നത്. ഔദ്യോഗിക ലെറ്റർ പാഡിലല്ലാതെ വെള്ളക്കടലാസിലെഴുതിയ കത്ത് പൂർണ്ണമായും നടപടി ക്രമങ്ങൾ പാലിക്കാതെയാണ്. 2021 ഡിസംബർ ഏഴിനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ള ഗവർണർക്ക് കത്തെഴുതിയത്

