തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പുകേസില്‍ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലിന് ഒത്താശചെയ്‌തുകൊടുത്തതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ ജി ജി ലക്ഷ്‌മണനെ സര്‍വീസില്‍ തിര്‌ിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. സസ്‌പെന്‍ഡ് ചെയ്‌തി്ട്ട് ആറുമാസം കഴിഞ്ഞ് നടപടി പുനപിരിശോധിച്ചാല്‍ മതിയെന്ന ചട്ടം നിലനില്‍ക്കെയാണ് രണ്ടുമാസം പോലും തികയും മുമ്പ് തിരിച്ചെടുക്കാനുളള നീക്കം നടക്കുന്നത്.
സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഉന്നതതല സമിതി ഇന്ന് യോഗം ചേരും. സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് ഐപി.എസ് ഉദ്യാഗസ്ഥനെയും തിരിച്ചെടുക്കാന്‍ നീക്കം തുടങ്ങിയത്.
കുറ്റാരോപണ മെമ്മോയ്‌ക്ക് ലക്ഷ്‌മണന്‍ നല്‍കിയ മറുപടി തൃപ്‌തികരമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ലക്ഷ്‌മണനെതിരെ വകുപ്പുതല അന്വേഷണം നടത്തിയിട്ടില്ല. ഇടനിലക്കാരിയെ ഉപയോഗിച്ച് വ്യാജ പുരാവസ്‌തുക്കള്‍ വിറ്റഴിക്കാന്‍ ഐജി ശ്രമിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പോലീസിന്‍റെ അധികാരം ദുര്‍വിനിയോഗം ചെയ്‌ത് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റല്‍ തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലക്ഷ്‌മണയെ സസ്‌പെന്‍ഡ് ചെയ്‌തത്.
എന്നാല്‍ ഐജിയെ ഇതുവരെ കേസിലെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല. ഐജിയുടെ ഫോണ്‍ വിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം പറഞ്ഞിരുന്നത്. ഇതൊന്നും ശരിയായി പരിശോധിച്ചില്ല. എന്നാല്‍ പ്രതിയാക്കാന്‍ തെളിവില്ലെന്നാണ് ഇപ്പോഴത്തെ വാദം.
മൂന്നുവര്‍ഷമായി ഐജിക്ക് മോസണുമായി ബന്ധമുണ്ടെന്നും മോന്‍സന്റെ പുരാവസ്‌തുക്കച്ചവടത്തിന് ഐജി ലക്ഷ്‌മണന്‍ ഇടനിലക്കാരനായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇടിലക്കാരിയായ ആന്ധ്രപ്രദേശ് സ്വദേശിനിയെ മോന്‍സന് പരിചയരപ്പെടുത്തിയതും ലക്ഷ്‌മണനാണ്. പുരാവസ്‌തുക്കള്‍ പോലീസ് ക്ലബ്ബിലെത്തിക്കാന്‍ പോലീസുകാരെ ഐജി നിയോഗിച്ചെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

