കാസർകോട്: കാലാനുസൃതമായി പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന രീതിയില്‍ വികസന പദ്ധതികളുടെ ആസൂത്രണരീതി മാറണമെന്ന് കില ഡയറക്ടര്‍ ഡോ ജോയ് ഇളമണ്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പദ്ധതി സമഗ്ര വികസന ശില്പശാല കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ ജോയ് ഇളമണ്‍. പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ രൂപം നല്‍കുന്നത് സുസ്ഥിര വികസനം നിര്‍വചിക്കുന്ന ലക്ഷ്യാധിഷ്ഠിത വികസനമാകണം. ഇതുവരെ ചെയ്ത രീതിയില്‍ ചെയ്യാന്‍ അല്ല, ആസൂത്രണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യബോധത്തോടെ കാര്യക്ഷമവും ഫലപ്രദവുമായി കാലാനുസൃതമായി നടപ്പാക്കാന്‍ കഴിയണം. സാങ്കേതിക വൈദഗ്ധ്യം സുസ്ഥിരവികസന വികസനത്തിന് അനിവാര്യമാണ്. കില ഡയറക്ടര്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും വികസനം തടസ്സമില്ലാതെ തുടരണം എന്നതാണ് സര്‍ക്കാര്‍ സമീപനം. അത് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന്‍ അനിവാര്യമാണ്. ഇങ്ങനെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കേരളം മറ്റൊരു ബദല്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജനകീയാസൂത്രണം 25 വര്‍ഷം പിന്നിടുമ്പോള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ പൂര്‍ണമായും പ്രാദേശിക സര്‍ക്കാരുകളായി മാറി. ദുരന്ത കാലങ്ങളില്‍ മുന്നിട്ടിറങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. പ്രാദേശികഭരണ രംഗത്ത് ഉണ്ടായ വലിയ മാറ്റമാണ് ജനകീയാസൂത്രണ പ്രവര്‍ത്തനത്തിന്റെ നേട്ടം. സേവനങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറുന്ന കാലത്താണ് ബദല്‍ മാര്‍ഗമായി ജനകീയാസൂത്രണ പ്രസ്ഥാനം രൂപപ്പെട്ടത് . നിലവില്‍ ലോകത്ത് സാമ്പത്തിക മാന്ദ്യം തരണം ചെയ്യുന്നതിനും പുതിയ വികസന അജണ്ട സൃഷ്ടിക്കാന്‍ കേരളത്തിന് സാധിക്കും.
സംയുക്ത പദ്ധതികളിലൂടെയും നിലവിലുള്ള വിഭവങ്ങള്‍ പരമാവധി ഉപയോഗിച്ചും തൊഴിലുറപ്പ് പദ്ധതി പോലുള്ള വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയും സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ പ്രധാനപ്പെട്ടതാകണം. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം ശാരീരികവും സാമൂഹികവും മാനസികവുമായ സുസ്ഥിതി കൈവരിക്കാന്‍ കഴിയുന്ന ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ ആവണം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞു പോക്ക് തടയണം. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് മാന്യമായ തൊഴില്‍ ഉറപ്പു വരുത്താന്‍ കഴിയുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം. ദാരിദ്ര്യ നിര്‍മാര്‍ജനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, അടിസ്ഥാന സൗകര്യം, ലിംഗ നീതി, കാലാവസ്ഥ വ്യതിയാനം ദുരന്ത നിവാരണം തുടങ്ങി വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിര്‍വഹിച്ച, രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തായി കാസര്‍ഗോഡ് മാറണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ പ്രദീപന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ. മണികണ്ഠന്‍, ഗ്രാമ ഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ പി വത്സലന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി കെ രവി, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി ഉഷ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ കൃഷ്ണന്‍, സി ജെ സജിത്ത്, അഡ്വ എസ് എല്‍ സരിത, കെ ശകുന്തള, ഷനോജ് ചാക്കോ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, ജില്ലാ ആസൂത്രണ സമിതി മുന്‍ അംഗങ്ങളായ കെ.ബാലകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത് ,ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ ജില്ലാ പദ്ധതി ആശയങ്ങള്‍, സംയോജിത സമഗ്ര പദ്ധതി സാധ്യതകള്‍, നൂതന പദ്ധതികള്‍ അവതരിപ്പിച്ചു.
ഉല്പാദന മേഖലയിലെ നൂതന ഇടപെടല്‍ സാധ്യതകള്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ.സി. തമ്പാന്‍ സംസാരിച്ചു. വികസന ശില്‍പശാല ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ സി രാമചന്ദ്രന്‍ സംസാരിച്ചു. കില ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ കര്‍മ പരിപാടികള്‍ അവതരിപ്പിച്ചു.

