കൊച്ചി: കോവിഡ് വാക്സീനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി, ആറാഴ്ചയ്ക്കകം പിഴ കെല്‍സയില്‍ അടക്കണം ഹരജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് പറഞ്ഞ കോടതി തീര്‍ത്തും ബാലിശമാണെന്നും പറഞ്ഞു.
പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹരജിക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ല.
പണം നൽകി സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിനെടുക്കുന്പോൾ നൽകുന്ന സർട്ടിഫിക്കറ്റിലടക്കം ചിത്രം പതിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലാണ് ഹരജി നൽകിയത്.
കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

