മാനന്തവാടി: വയനാട് കുറുക്കന്മൂലയിലെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തില്‍. കടുവയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.
വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവക്കായി തെരച്ചിൽ തുടരുകയാണ്.
പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

