ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ ലൈംഗിക തൊഴിലാളികളുടെ മൗലിക അവകാശമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗിക തൊഴിലാളികൾക്ക് ഇവ നൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു.
.ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വസ്തുക്കൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ദിവസ വരുമാനത്തിൽ ഇടിവ് ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയിൽ ആണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികൾ ആണ് ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതിൽ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികൾ ഉള്ളവരുമാണ്. എന്നാൽ നിലവിൽ പലരും വിവാഹബന്ധം ഉപേക്ഷിക്കപ്പെട്ട് ആരുടെയും സഹായം ഇല്ലാതെ ജീവിക്കുന്നവരാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല. ഇവർക്ക് കാർഡ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളിൽ നിന്ന് പുറത്തക്കപ്പെവർക്ക് തങ്ങളുടെ തൊഴിൽ എന്താണെന്ന് വെളിപ്പെടുത്താതെ റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി സിവിൽ സപ്ലൈസ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ് സൈറ്റിൽ ആധാർ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ശുപാർശ കൂടി പരിഗണിച്ച് അപേക്ഷകർക്ക് റേഷൻ കാർഡ് അനുവദിക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയാണ് സംസ്ഥാന സർക്കാരിരിന്റെ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

