തിരുവനന്തപുരം: മന്ത്രി പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണ്ണർക്ക് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി. മന്ത്രി ആർ. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്.
രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളിൽ തനിക്ക് ചാൻസിലർ ആയി തുടരാൻ സാധിക്കില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കി. സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാണ് താൻ നിയമന ശുപാർശയിൽ ഒപ്പിട്ടത്. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നു. അത് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് ചാൻസിലർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചത്. സർവകലാശാലകളിൽ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും ഗവർണർ വ്ക്തമാക്കി.

