കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ മരിച്ച ദിവസം ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ 5 കോടി രൂപയുടെ രാസ ലഹരിമരുന്നുകൾ ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം . പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാർട്ടികൾ സംഘടിപ്പിക്കാനാണു ലഹരിമരുന്നു ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി ലഹരി ഇടപാടുകൾ നടത്തുന്ന ബെംഗളൂരു സംഘമാണു ഒക്ടോബർ അവസാനം ലഹരിമരുന്നു കൊച്ചിയിലെത്തിച്ചത്
ഹോട്ടലിലെ സ്ഥിരം സന്ദർശകനായ സൈജു തന്നെയാകാം മറ്റുള്ളവർക്കു സംശയമുണ്ടാകാത്ത വിധം ഹോട്ടലിലേക്കു ലഹരിമരുന്ന് എത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സൈജുവിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെ മോഡലുകൾ മരിച്ച കേസ് ലഹരിമരുന്നു വിരുദ്ധ കുറ്റാന്വേഷണമായി മാറിയിരിക്കുകയാണ്.
വാഹനാപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയും ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയ് ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോയിയെ ഇൻസ്പെക്ടർ എ.അനന്തലാലാണ് ചോദ്യം ചെയ്തത്.

