തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മലയോര മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ദുരന്തവനിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടും. കൂടുതൽ ദുർബലമായി തീവ്ര ന്യൂനമർദമായാണ് ജവാദ് കര തൊടുന്നത്. ആന്ധ്ര ഒഡീഷ പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തമായ മഴയുണ്ട്. ഉച്ചയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ആന്ധ്ര ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഒഡീഷയിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. മഴക്കെടുതിയിൽ ആന്ധ്രയിൽ അഞ്ച് പേർ മരിച്ചു.പശ്ചിമ ബംഗാൾ തീരത്തും ജാഗ്രതാ നിർദേശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 74 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലും ബംഗാൾ തീരത്തുമായി വിന്യസിച്ചു. ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്.

