ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീണിന് സ്ത്രീധത്തിന്റെ പേരിൽ ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനങ്ങൾ സഹിക്കേണ്ടി വന്നതിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതിയും മോഫിയയുടെ ഭർത്താവുമായ സുഹൈലിന്റെ പക്കൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണിൽ മോഫിയ ഭർത്താവിന് അയച്ച ഒട്ടേറെ ശബ്ദ സന്ദേശങ്ങളുണ്ട്. മോഫിയയുടെ ആത്മഹത്യാ കുറിപ്പിലും ശക്തമായ വാചകങ്ങളാണ് ഇവയിൽ പലതിലുമുള്ളത്.
സഹിക്കാനാവാത്ത പീഡനം മൂലം ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ താൽപര്യമില്ലെ’ന്നു പല ഘട്ടത്തിലും മോഫിയ ഭർത്താവിനോടു കരഞ്ഞു പറയുന്നുണ്ട്. എന്നാൽ, എല്ലാം മൂളിക്കേട്ടതല്ലാതെ സുഹൈൽ മറുപടി നൽകുന്നില്ല. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ കല്യാണം കഴിക്കാൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയതിനും ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു.

