കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം നെട്ടൂർ സ്വദേശി റഫീഖിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ റഫീഖിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെട്ടൂർ ഐ എൻ ടി യു സി ജംഗ്ഷനിലാണ് സംഭവം. സംഭവത്തെ തുടർന്ന ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ഇർഷാദ് എന്ന യുവാവാണ് റഫീഖിനെ കുത്തി പരിക്കേൽപ്പിച്ചത്. പെൺമക്കളെ ശല്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ ഇർഷാദിനെ പലതവണ റഫീഖ് താക്കീത് ചെയ്തിരുന്നു. വൈകീട്ട് വിവാഹസത്കാരത്തിനിടെ സംഘം ചേർന്ന് എത്തിയ ഇർഷാദുമായി പെൺകുട്ടികളുടെ അച്ഛൻ വാക്ക് തർക്കമായി. തുടർന്നാണ് ഇദ്ദേഹത്തിന്‍റെ തലയിലും ശരീരത്തിലും ഇർഷാദ് കുത്തി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ റഫീഖ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയായ യുവാവും സുഹൃത്തുക്കളും ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

