വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക.

ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്റില്‍ അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ബിൽ ഈ മാസം 29 ന് പാർലമെന്റില്‍ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് പിൻവലിച്ചുവെന്ന കാരണവും കേന്ദ്ര സർക്കാർ വ്യക്തമാക്കും.

ഇതിന് ശേഷം ബിൽ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും. കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം.

മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളിൽ കേന്ദ്രം പരിഹാരം കാണാതെ സമര പരിപാടികളിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →