തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ കൂട്ടിരിപ്പുകാരനെ മർദ്ദിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. 2021 നവംബർ 19 വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ആശുപത്രിയിലെ പഴയ മോർച്ചറിക്ക് സമീപമുള്ള ഗേറ്റിലൂടെ യുവാവ് അകത്തു കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ ഇത് അനുവദിച്ചില്ല.തുടർന്ന് ഉന്തും തള്ളും വാക്കു തർക്കവുമുണ്ടായി. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെത്തി യുവാവിനെ മർദ്ദിക്കാൻ തുടങ്ങി. യുവാവിനെ അകത്തുകയറ്റി ഗേറ്റ് അടച്ച് മർദ്ദനം തുടർന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.
നേരത്തെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരേ പരാതികൾ ഉയർന്നിരുന്നു. പാർക്കിങ് നിയന്ത്രണം സംബന്ധിച്ചായിരുന്നു പരാതി. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള കരാർ സ്വകാര്യ കമ്പനിക്കാണ്. അവർ നിയമിക്കുന്ന ജോലിക്കാരാണ് സെക്യൂരിറ്റി സ്റ്റാഫ് ആയി എത്തുന്നത്.

