ഭോപ്പാൽ: കോവിഡ് വ്യാപനംകുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും കോവിഡ് കാലത്തിന് മുൻപുള്ളതുപോലെ തുടരാമെന്ന് അദ്ദേഹം അറിയിച്ചു.
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ടാവില്ല. സിനിമാ തീയേറ്ററുകൾ, മാളുകൾ, സ്വിമ്മിങ് പൂളുകൾ, ജിം, യോഗ സെന്ററുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, പരിശീലന ക്ലാസ്സുകൾ എന്നിവ 100 ശതമാനം പങ്കാളിത്തത്തോടെ പ്രവർത്തിക്കാം. രാത്രി നിയന്ത്രണങ്ങളും പിൻവലിക്കും.
നിയന്ത്രണങ്ങൾ പിൻവലിച്ചാലും കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമാണ്.കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്.

