മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിൻ, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 നവംബർ 15 തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം.
സുഹൈലയെ വിളിക്കാൻ വീട്ടുകാർ റൂമിൽ ചെന്നപ്പോൾ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതിൽ ചവിട്ടിത്തുറന്നു. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഐങ്കലം വടക്കത്ത് വളപ്പിൽ ദസ്ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല. കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക സൂചന. കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രൻ മേലെയിലിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ മേൽനടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

