തിരുവനന്തപുരം ∙ പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ രണ്ടെണ്ണത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയത് കണ്ടെത്തിയ സംഭവത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ, ഡിപ്പോ എൻജിനീയർ സന്തോഷ് സി.എസിനെ സസ്പെഡ് ചെയ്തു. റിസർവ് പൂളിൽ നല്ല കണ്ടീഷനിൽ ഉള്ള ആയിരത്തോളം ബസുകൾ ഉള്ളപ്പോഴാണ് ഇതുപോലെ തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകുന്നത്. ഇത് പതിവുസംഭവമായി മാറിയതോടെയാണ് നടപടി സ്വീകരിച്ചത്.
ശബരിമല സ്പെഷൽ സർവീസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിനു വേണ്ടി നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബസുകളുടെ മെക്കാനിക്കൽ കണ്ടീഷൻ, ബോഡികണ്ടീഷൻ എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ടു ചെക്ക് ലിസ്റ്റുകൾ തയാറാക്കി തിരുവനന്തപുരം ഡിസിപിക്ക് കീഴിലുള്ള 3 ഡിപിസി വർക്‌ഷോപ്പ് തലവൻമാർക്ക് ചുമതലയും നൽകി.
തുടർന്ന് തിരുവനന്തപുരം ഡിസിപി പൂളിൽ നിന്നുള്ള ബസുകളിൽ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച് ഡിപ്പോ എൻജിനീയറും, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറും റിപ്പോർട്ട് നൽകിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്. ഇതിൽ ജെഎൻ 481, ജെഎൻ 434 എന്നീ ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വിഡിയോ യാത്രക്കാരും ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടർന്നാണ് ഡിപ്പോ എൻജിനീയറെ സസ്പെൻഡ് ചെയ്തത്.

