ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവർഷക്കെടുതിയിൽ ശബരിമലയിലേക്കുള്ള റോഡുകൾക്കുണ്ടായ തകർച്ച ചർച്ച ചെയ്യാനും മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ച ഉന്നതതലയോഗം ഞായറാഴ്ച പത്തനംതിട്ടയിൽ നടക്കും, ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് യോഗം. ആരോഗ്യമന്ത്രി വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കർ, എം എൽ എമാർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടവും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതിയും പരിശോധിച്ച ഉന്നതതല സംഘത്തിന്റെ വിലയിരുത്തലും യോഗത്തിൽ ചർച്ചയാകും. പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് റോഡ് നിർമ്മാണം വിലയിരുത്തിയത്. മൂന്ന് ചീഫ് എഞ്ചിനിയർമാർ കൂടി ഉൾപ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അപ്രതീക്ഷിത മഴ തുടരുന്ന സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികളും ചർച്ചയാകും.
ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താൻ ഞായറാഴ്ച ഉന്നതതല യോഗം
