കൊച്ചി: പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്ങും എമർജൻസി ബട്ടണും ഘടിപ്പിക്കാനുള്ള സമയം ഡിസംബർ 31 വരെ ഹൈക്കോടതി നീട്ടി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുഗതാഗത വാഹനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർഖാനാണ് ഹർജി നൽകിയത്. തുടർന്നാണ് വാഹനങ്ങൾ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ലൊക്കേഷൻ ട്രാക്കിങ്ങും അടിയന്തര ഘട്ടത്തിൽ വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെടാനുള്ള എമർജൻസി ബട്ടണും ഘടിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ജനുവരി ഒന്നുമുതൽ നിർബന്ധമാക്കാനായിരുന്നു നിർദേശം. പിന്നീട് നവംബർ 23 വരെ നീട്ടി. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങിയെന്നും വാഹനങ്ങളിൽ ഘടിപ്പിക്കാൻ കൂടുതൽസമയം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഉപഹർജിയിലാണ് സമയം നീട്ടിയത്.