തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽ നിന്നും രക്ഷിതാക്കൾ കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
നിയമപരമായി അമ്മയ്ക്ക് സഹായം ലഭിക്കണം. പാർട്ടിക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് അനുപമയോട് പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാൻ പാർട്ടി സഹായവും വാഗ്ദാനം ചെയ്തിരുന്നെന്ന് ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
പരാതിക്കത്ത് പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് നൽകണമെന്ന് ജയചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ ഏൽപ്പിച്ചെന്ന് ജയചന്ദ്രൻ പറഞ്ഞു. ചെയ്തത് ശരിയല്ലെന്ന് ജയചന്ദ്രനോട് പറഞ്ഞിരുന്നു. ജയചന്ദ്രന്‍റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല. ഷിജുഖാനെയും വിളിപ്പിച്ചിരുന്നു. കുഞ്ഞിനെ ദത്തെടുത്തത് നിയമപരമായ എല്ലാ വ്യവസ്ഥയും പൂർത്തിയാക്കിയാണെന്ന് ഷിജുഖാൻ പറഞ്ഞു. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാനുള്ള പിന്തുണ പാർട്ടി നൽകുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

