അച്ഛന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടിപോയതായി മകള്‍

തിരുവനന്തപുരം : സിപിഎം നേതാവായ അച്ഛന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ മകള്‍ രംഗത്ത്‌ .തിരുവനന്തപുരം സ്വദേശിയായ അനുപമയാണ്‌ മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. കുഞ്ഞിനെ സംരക്ഷിക്കാമെന്ന്‌ പറഞ്ഞ്‌ തന്റെ അച്ഛനമ്മമാര്‍ കുഞ്ഞിനെ കൊണ്ടുപോയെന്നും ഇപ്പോള്‍ കുഞ്ഞ്‌ എവിടെയാണെന്ന്‌ പോലും അറിയില്ലെന്നുമാണ്‌ അനുപമ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. പേരൂര്‍ക്കട പോലീസിലും, ഡിജിപിക്കും, മുഖ്യമന്ത്രിക്കും ,ചൈല്‍ഡ്‌ വെല്‍പെയര്‍ കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ലെന്നും അനുപമ പറയുന്നു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന അനുപമയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അജിത്‌ ദളിത്‌ ക്രിസ്‌ത്യനായതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയാവുകയും തുടര്‍ന്ന്‌ 2020 ഒക്ടോബര്‍ 19ന്‌ സിസേറിയനിലൂടെ കുഞ്ഞിന്‌ ജന്മം നല്‍കുകയും ചെയ്‌തു. എന്നാല്‍ ആശുപത്രിയില്‍ വച്ച്‌ വീട്ടുകാര്‍ കുഞ്ഞിനെ ബലമായി അനുപമയുടെ കയ്യില്‍ നിന്ന്‌ തട്ടിയെടുക്കുകയായിരുന്നുവെന്നും ചേച്ചിയുടെ വിവാഹം കഴിയുന്നതുവരെ കുഞ്ഞിനെ മാറ്റിനിര്‍ത്താമെന്നും കുഞ്ഞിനെ തങ്ങള്‍ നോക്കിക്കൊളളാമെന്നുമാണ്‌ വീട്ടുകാര്‍ അനുപമയോട്‌ അന്ന്‌ പറഞ്ഞിരുന്നത്‌.

എന്നാല്‍ പിന്നീട്‌ കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചില്ലെന്നും കാണാന്‍ പോലും കഴിഞ്ഞില്ലെന്നും അനുപമ പറയുന്നു. അതോെട കഴിഞ്ഞ ഏപ്രില്‍ 19ന്‌ അജിതും അനുപമയും പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന്‌ മുഖ്യമന്ത്രിക്കും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിക്കും സിപിഎം നേതാക്കള്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണങ്ങള്‍ ഉണ്ടായില്ലെന്ന്‌ അനുപമ പറയുന്നു. ജനിച്ച്‌ ഒരുവര്‍ഷം കഴിഞ്ഞിട്ടും തങ്ങളുടെ കുഞ്ഞിനെ ഇതുവരേക്കും ഒന്നുകാണാന്‍ പോലും കഴിയാത്തതിന്റെ വിഷമത്തിലാണ്‌ ദമ്പതികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →