കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36 )ആണ് അറസ്റ്റിലായത് . 2021 ജൂൺ 26ന് കരിപ്പൂർ എയർപോർട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ളാറ്റിൽ വച്ച് മർദ്ദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതോടെ പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 48 ആയി. 19 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അ്രന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ഗോവയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
സ്വർണ്ണക്കടത്ത് സംഘത്തിൽപ്പെട്ടവരെന്ന് ആരോപിച്ച് തൂവ്വൂർ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ മർദ്ദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ നേരത്തെ കരുവാരകുണ്ട് പൊലീസ് കേസെടുത്തിരുന്നു. ഇതേ കേസിൽ എടവണ്ണ സ്വദേശികളായ ജയ്‌സൽ, നിസാം എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്. പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, സഞ്ജീവ്, എഎസ്‌ഐ ബിജു, സൈബർ സെൽ മലപ്പുറം, കോഴിക്കോട് റൂറൽ പൊലീസിലെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്

