തിരുവനന്തപുരം: ജനവാസ മേഖലയിലെ വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടികളാരംഭിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് 07/10/21 വ്യാഴാഴ്ച പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മനുഷ്യ ജീവൻ നഷ്ടപ്പെട്ടുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് മന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണത്തോടൊപ്പം പ്രധനമാണ് മനുഷ്യ ജീവൻ കാക്കലും. 17 ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വന്യ ജീവികളെ വെടി വയ്ക്കുന്നത് ശാശ്വത പരിഹാരമല്ലെന്നും വനം മന്ത്രി ചൂണ്ടിക്കാട്ടി. 246 ഇടങ്ങളിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വനാതിർത്തികളിൽ അതീവ ഗുരുതര സാഹചര്യമെന്ന് സണ്ണി ജോസഫ് നിയമസഭയിൽ ചൂണ്ടിക്കാട്ടി.
മനുഷ്യ-വന്യ ജീവി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നത് നിത്യ സംഭവമായി മാറുന്നു. ആറ് മാസം കൊണ്ട് 125 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു, 6 പേർ കഴിഞ്ഞ ദിവസങ്ങളിൽ ചാലക്കുടിയിൽ മാത്രം കൊല്ലപ്പെട്ടു. നടപടികൾ പേരിന് മാത്രമായി ഒതുങ്ങുകയാണ്, കേന്ദ്ര ഫണ്ടുകൾ കേരളം കൃത്യമായി വിനിയോഗിക്കുന്നില്ല. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കണം എന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

