തൃശൂര്‍: മസ്‌തിഷ്‌കാഘാതവും ,കോവിഡും വഴി ഉണ്ടാകുന്ന ഗന്ധനഷ്ടം പരരിഹരിക്കാനുളള വഴി കണ്ടെത്തി മലയാളി പ്രൊഫസര്‍ . അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളോറാഡോ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയ തൃശൂര്‍ കൂര്‍ക്കഞ്ചേരി കുറുപ്പത്തുവീട്ടില്‍ പ്രവീണിന്റേതാണ് (42) പുതിയ കണ്ടെത്തല്‍. മസ്‌തിഷ്‌ക മരണം തിരിച്ചറിയുന്നതെങ്ങനെയെന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഇന്യൂറോ, പ്ലസ്വണ്‍ എന്നീ ജേണലുകളില്‍ പ്രസിദ്ധീകരിച്ചു.
ഗന്ധവും രുചിയും തിരിച്ചറിയുന്നത് ഭക്ഷണ ആസ്വാദ്യതയേയും ജീവിത നിലവാരത്തേയും വളരെയേറെ സ്വാധീനിക്കുന്നുവെന്നതിലൂന്നിയായിരുന്നു ഗവേഷണം. മുന്നറിയിപ്പടയാളമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഗന്ധങ്ങള്‍ തിരിച്ചറിയുന്നത് സുരക്ഷക്കും പ്രധാനമാണെന്ന് തൃശൂരില്‍ അവധിക്കെത്തിയ പ്രവീണ്‍ പറഞ്ഞു. ,മസ്‌തിഷ്‌ക്കത്തിലെ ഗന്ധ സംവേദനവുമായി ബന്ധ്‌പ്പെട്ട നാഡീകോശങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ സമയ ദൈര്‍ഘ്യമാണ് ആദ്യം കണ്ടെത്തിയത്. ഈ സമയം വ്യത്യാസപ്പെടുന്നതനുസരിച്ച് ഗന്ധങ്ങളുടെ സ്വഭാവവും ഗന്ധസംവേതന ക്ഷമതയും വ്യത്യാസപ്പെടുമോയെന്ന് കണ്ടെത്തുന്നതായിരുന്നു ലക്ഷ്യം.
ഇതിനായി എലികളില്‍ കൃത്രിമമായി ഗന്ധസംവേതനം സൃഷ്ടിച്ചു. അതില്‍ നിന്നുളള കണ്ടെത്തലുകളും അതില്‍ ഊന്നിയുളള സാധ്യതകളുമാണ് ജേണലുകളില്‍ പ്രസിദ്ധീകരിച്ചത്. വിവിധ തരത്തിലുളള ഗന്ധവൈകല്യങ്ങള്‍ക്ക് ചികിത്സ കണ്ടെത്താന്‍ പ്രവീണിന്‍രെ പഠനം സഹായകമാവുമെന്നാണ് കരുതുന്നത്.
തുന്നല്‍ തൊഴിലാളിയായ രവീന്ദ്രന്റെയും ഭാരതിയുടെയും മകനായ പ്രവീണ്‍ ശ്രീകേരള വര്‍മ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. തുടര്‍ന്ന് ഇസ്രായേലിലെ ബെന്‍ഗൂറിയോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും 2016ല്‍ അമേരിക്കയിലെത്തിയശേഷം പോസ്‌റ്റ് ഡോക്ടറല്‍ പഠനവും നടത്തി. ശീതളാണ് ഭാര്യ. തേജസ്,നക്ഷത്ര എന്നിവര്‍ മക്കളാണ്.

