ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
19/09/21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കാലപ്പഴക്കത്താൽ കല്ലുപാലത്തിന് സമീപമുള്ള ഈ വീട് പൊളിക്കുകയായിരുന്നു.
പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥിക്കൂടം. ജെ.സി.ബിയുടെ ഡ്രൈവറാണ് ആദ്യം ഇത് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയടക്കം സംഭവസ്ഥലത്തേക്ക് എത്തി. അസ്ഥിക്കൂടത്തിന്റെ ഒരോ ഭാഗത്തും പ്രത്യേകിച്ച് തലയോട്ടിയിലും എല്ലിലുമെല്ലാം നമ്പർ രേഖപ്പെടുത്തിയ നിലയിലാണ്. ഈ വീട്ടിൽ നേരത്തെ ഡോക്ടർ താമസിച്ചിരുന്നു. അതിനാൽ പഠനാവശ്യങ്ങൾക്ക് വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ആദ്യം ഈ ഡോക്ടറെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിന് ശേഷം ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തുമെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നത്.

