എ.എഫ്.ഐയെ വിമര്‍ശിച്ചു: നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിക്കൊടുത്ത ജാവലില്‍ താരം നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി. ടോക്യോ ഒളിമ്പിക്‌സില്‍ നീരജിനെ സ്വര്‍ണനേട്ടത്തിലെത്തിച്ച ഹോണിനെ പുറത്താക്കിയ വിവരം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. എ.എഫ്.ഐയെ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണു നടപടി.

ജാവലിനില്‍ 100 മീറ്ററിലേറെ ദൂരം കണ്ടെത്തിയ ഏക വ്യക്തിയാണു ഹോണ്‍. 2017ലാണ് ദേശീയ ടീമിന്റെ പരിശീലകനായത്. നീരജ് ചോപ്ര ലോകോത്തര താരമായി വളര്‍ന്നതും ഹോണിന്റെ പരിശീലന മികവിലാണ്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒളിമ്പിക്‌സിലും സ്വര്‍ണനേട്ടമുണ്ടാക്കിയ പരിശീലകനെയാണ് വിമര്‍ശനത്തിന്റെ പേരില്‍ എ.എഫ്.ഐ. പുറത്താക്കിയിരിക്കുന്നത്.

പരിശീലകരുടെ പ്രകടനം വിലയിരുത്തിയശേഷം ഹോണിനെ മടക്കിയയ്ക്കാനാണു തീരുമാനിച്ചതെന്ന് എ.എഫ്.ഐ. പ്രസിഡന്റ് അദില്‍ സുമരിവാല അറിയിച്ചു. അതേസമയം, നീരജിന്റെ ബയോകെമിക്കല്‍ എക്‌സ്‌പേര്‍ട്ട് ക്ലൗസ് ബാര്‍ട്ടോണിറ്റ്‌സിന്റെ സേവനം തുടരും. ഹോണിന്റെ പ്രകടനം മികവുറ്റതായിരുന്നില്ലെന്നും പകരം പുതിയ രണ്ടു പരിശീലകരെ എത്തിക്കുമെന്നും സുമരിവാല പറഞ്ഞു.

നീരജ് ചോപ്ര, ശിവ്പാല്‍ സിങ്, അന്നു റാണി എന്നിവര്‍ക്കു ഹോണിന്റെ കീഴില്‍ പരിശീലനം നേടാന്‍ താല്‍പര്യമില്ലെന്ന് എ.എഫ്.ഐ. പ്ലാനിങ് കമ്മിഷന്‍ ചീഫ് ലളിത് ഭാനോട്ടും സൂചിപ്പിച്ചു. രണ്ട് പുതിയ ജാവലിന്‍ പരിശീലകനെ എത്തിക്കാനാണ് ശ്രമിക്കുന്നത്. മികച്ച പരിശീലകരെ ലഭിക്കുക എളുപ്പമല്ല. എന്നാല്‍, ഏറ്റവും മികച്ച പരിശീലകരെ തന്നെ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →