നിസാമുദ്ദീന്‍ എക്സ്പ്രസിൽ യാത്രക്കാരെ മയക്കിയ ശേഷം കവർച്ച

തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ കവർച്ച. മയക്കിയ ശേഷമാണ് മൂന്ന് യാത്രക്കാരെ കവർച്ച നടത്തിയത്. കോയമ്പത്തൂരിൽ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവർ മൊഴി നൽകി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച മൊഴി.

തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചക്ക് ഇരയായത്. ഇവരിൽ നിന്ന് പത്ത് പവനോളം സ്വർണവും പണവും നഷ്ടമായെന്നാണ് വിവരം. ഇവർ കായംകുളത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കല്യാണ ആവശ്യത്തിന് വന്നതായിരുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് മോഷണ വിവരം അറിഞ്ഞത്. റെയിൽവെ പൊലീസ് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോധരഹിതരായ ഇവര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം