തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.
എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം. മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോഹൻലാലും ഭാര്യ സുചിത്രയും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്.
രവി പിള്ളയുടെ മകൻ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിൽ എത്തിയ മോഹൻലാൽ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.

