ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ ഗുണഭോക്താക്കളോടും ഇന്ന് സംവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. ഗവര്‍ണര്‍, മുഖ്യമന്ത്രി, ശ്രീ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആശയവിനിമയ വേളയില്‍, ദോദ്രാ ക്വാര്‍ ഷിംലയിലെ സിവില്‍ ആശുപത്രിയിലെ ഡോ. രാഹുലുമായി സംസാരിച്ച പ്രധാനമന്ത്രി, വാക്‌സിന്‍ പാഴാക്കല്‍ കുറയ്ക്കുന്നതിന് സംഘത്തെ പ്രശംസിക്കുകയും ബുദ്ധിമുട്ടുള്ള മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ അനുഭവം ചര്‍ച്ച ചെയ്യുകയും ചെയ്തു. വാക്‌സിനേഷന്‍ ഗുണഭോക്താവായ മണ്ടി തുനാഗിലെ ശ്രീ ദയാല്‍ സിംഗുമായി സംസാരിച്ച പ്രധാനമന്ത്രി വാക്‌സിനേഷന്റെ സൗകര്യങ്ങളെക്കുറിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ച അഭ്യൂഹങ്ങളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നതും അന്വേഷിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഹിമാചല്‍ സംഘത്തിന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. കുല്ലുവില്‍നിന്നുള്ള ആശാവര്‍ക്കര്‍ നിര്‍മാദേവിയുമായി പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഡ്രൈവിന്റെ അനുഭവം ആരാഞ്ഞു. വാക്‌സിനേഷന്‍ ഡ്രൈവിനെ സഹായിക്കുന്നതില്‍ പ്രാദേശിക പരമ്പരാഗതരീതിയുടെ ഉപയോഗത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സംഘം വികസിപ്പിച്ച സംഭാഷണവും സഹകരണവും മാതൃകയെ അദ്ദേഹം പ്രശംസിച്ചു. വാക്‌സിനുകള്‍ നല്‍കാനായി അവരുടെ സംഘം എങ്ങനെ ദീര്‍ഘദൂരം യാത്ര ചെയ്തുവെന്ന് അദ്ദേഹം ആരാഞ്ഞു.

ഹാമിര്‍പൂരിലെ ശ്രീമതി നിര്‍മ്മലാദേവിയുമായി പ്രധാനമന്ത്രി, മുതിര്‍ന്ന പൗരന്മാരുടെ അനുഭവം ചര്‍ച്ച ചെയ്തു. ആവശ്യത്തിന് വാക്‌സിന്‍ വിതരണം ചെയ്ത് പ്രചാരണത്തിന് ആശീര്‍വാദമേകിയതിന് പ്രധാനമന്ത്രിക്ക് അവര്‍ നന്ദി പറഞ്ഞു. ഹിമാചലില്‍ നടക്കുന്ന ആരോഗ്യ പദ്ധതികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉനയിലെ കര്‍മോ ദേവി ജി 22500 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കാലില്‍ ഒടിവു സംഭവിച്ചിട്ടും ജോലിയില്‍ തുടര്‍ന്ന അവരുടെ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി തുടരുന്നത് കര്‍മോ ദേവിയെപ്പോലുള്ളവരുടെ പരിശ്രമം മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലാഹൗള്‍ & സ്പിതിയിലെ ശ്രീ നവാങ് ഉപാശക്കിനോട് വാക്‌സിനുകള്‍ എടുക്കുന്നതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ ഒരു ആത്മീയ നേതാവെന്ന നിലയില്‍ തന്റെ സ്ഥാനം എങ്ങനെ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. മേഖലയിലെ ജീവിതസാഹചര്യത്തില്‍ അടല്‍ ടണല്‍ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. യാത്രാ സമയം കുറഞ്ഞതിനെക്കുറിച്ചും മെച്ചപ്പെട്ട കണക്റ്റിവിറ്റിയെക്കുറിച്ചും ശ്രീ ഉപാശക് സംസാരിച്ചു. ലാഹൗല്‍ സ്പിതിയില്‍ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാന്‍ സഹായിച്ചതിന് ബുദ്ധമത നേതാക്കള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആശയവിനിമയത്തിനിടയില്‍ പ്രധാനമന്ത്രി വ്യക്തിപരവും അനൗപചാരികവുമായി സംസാരിച്ചു.

100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശ് ഒരു ജേതാവായി ഉയര്‍ന്നുവന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഒരു ഡോസ് കൊറോണ വാക്‌സിനെങ്കിലും നല്‍കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഹിമാചല്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിജയം ആത്മവിശ്വാസത്തിന്റെയും ആത്മനിര്‍ഭരതയുടെയും പ്രാധാന്യം അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പിന്റെ വിജയം പൗരന്മാരുടെ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം 1.25 കോടി വാക്‌സിനുകള്‍ എന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഇന്ത്യ കുത്തിവയ്പ്പ് നടത്തുന്നത്. ഇതിനര്‍ത്ഥം ഒരു ദിവസത്തെ ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ് എന്നാണ്. വാക്‌സിനേഷന്‍ പരിപാടിയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നതിന് ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സ്ത്രീകള്‍ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് താന്‍ ‘ഏവരുടെയും പരിശ്രമത്തെ’ക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി ഓര്‍ത്തു, ഈ വിജയം അതിന്റെ സാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചല്‍ ദൈവങ്ങളുടെ നാടാണെന്ന വസ്തുത അദ്ദേഹം പരാമര്‍ശിക്കുകയും ഇതുമായി ബന്ധപ്പെട്ട സംഭാഷണവും സഹകരണവും മാതൃകയെ പ്രശംസിക്കുകയും ചെയ്തു.

ലാഹൗള്‍-സ്പിതി പോലൊരു വിദൂര ജില്ലയില്‍ പോലും ആദ്യ ഡോസ് 100% നല്‍കുന്നതില്‍ ഹിമാചല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അടല്‍ ടണല്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് മാസങ്ങളോളം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടിരുന്ന പ്രദേശമാണിത്. വാക്‌സിനേഷന്‍ ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ കിംവദന്തികളെയും തെറ്റായ വിവരങ്ങളെയും അനുവദിക്കാത്തതിന് ഹിമാചലിലെ ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ വാക്‌സിനേഷന്‍ കാമ്പെയ്നിനെ രാജ്യത്തെ ഗ്രാമീണ സമൂഹം എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഹിമാചല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുത്തേകിയ കണക്റ്റിവിറ്റിയുടെ നേരിട്ടുള്ള പ്രയോജനം വിനോദസഞ്ചാരത്തിനും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും തോട്ടക്കാര്‍ക്കും അത് ലഭിക്കുന്നു. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്നതിലൂടെ, ഹിമാചലിലെ യുവ പ്രതിഭകള്‍ക്ക് അവരുടെ സംസ്‌കാരവും വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകളും രാജ്യത്തിനകത്തും പുറത്തും എത്തിക്കാന്‍ കഴിയും.

അടുത്തിടെ പ്രഖ്യാപിച്ച ഡ്രോണ്‍ നിയമങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഈ നിയമങ്ങള്‍ ആരോഗ്യം, കൃഷി തുടങ്ങിയ നിരവധി മേഖലകളില്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് പുതിയ സാധ്യതകള്‍ക്കുള്ള വാതിലുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി തന്റെ മറ്റൊരു സ്വാതന്ത്ര്യദിന പ്രഖ്യാപനവും പരാമര്‍ശിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സഹോദരിമാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തും ലോകത്തും ഈ മാധ്യമത്തിലൂടെ വില്‍ക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവര്‍ക്ക് ആപ്പിള്‍, ഓറഞ്ച്, കിന്നോ, കൂണ്‍, തക്കാളി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ വേളയില്‍, ഹിമാചലിലെ കര്‍ഷകരോടും തോട്ടക്കാ രോടും, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഹിമാചലില്‍ ജൈവകൃഷി വളര്‍ത്തിയെടുക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പതിയെപ്പതിയെ നമ്മുടെ മണ്ണിനെ രാസവസ്തുക്കളില്‍ നിന്ന് മോചിപ്പിക്കേണ്ടതു ണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →