താലിബാനിസത്തിനെതിരെ ശബ്ദിക്കാൻ കേരളത്തിലെ ബുദ്ധിജീവികൾ തയാറാവുന്നില്ലെന്ന് ഹമീദ് ചേന്ദമംഗലൂർ

കോഴിക്കോട്: കേരളത്തിലും താലിബാൻ മനസ്സുള്ളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവർ ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നവരാണെന്നും പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ. ബിജെപി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ‘താലിബാനിസം വിസ്മയമോ”എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയം പോലെ താലിബാനെന്ന് 1996ലും അഫ്ഗാൻ സ്വതന്ത്രമെന്ന് ഇപ്പോഴും ഒന്നാം പേജിൽ തലക്കെട്ട് നിരത്തിയ മാധ്യമം പത്രം ഇതിന്റെ തെളിവാണ്. ജമാത്തെ ഇസ്ലാമിയുടെ മുഖപത്രം എന്ന നിലയിലുള്ള മാധ്യമം പത്രത്തിന്റെ നിലപാട് താലിബാൻ നല്ലതാണെന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ജെയ്‌ഷേ മുഹമ്മദും ലഷ്‌കർ ഇ ത്വയിബയും അൽഖ്വെയ്ദയുമൊക്കെ ഇതേ ആശയത്തേയാണ് പ്രതിനിധീകരിക്കുന്നത്. ലോകത്ത് മുഴവൻ ഇസ്ലാം മതം സ്ഥാപിക്കലാണ് മുസ്ലീം മതമൗലികവാദികളുടെ ലക്ഷ്യം. ഇത്തരം ആശയക്കാർ ഇന്ന് കേരളത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമർഥ്യജീവികളാണ്. താലിബാനിസത്തിനെതിരെ ശബ്ദിക്കാൻ അവർ തയാറാവുന്നില്ല. ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികൾ. കൽബുർഗിയും പൻസാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോൾ രംഗത്തു വന്നവർ താലിബാൻകാർ ഹാസ്യനടനെ അടിച്ചു കൊന്നപ്പോഴും നാടോടി ഗായകനെ വെടിവെച്ചുകൊന്നപ്പോഴും പ്രതികരിക്കുന്നില്ല. 1993 ൽ ചേകനൂർ മൗലവിയെ കൊലചെയ്തപ്പോഴും കോയമ്പത്തൂരിൽ എച്ച് ഫറൂഖിനെ വധിച്ചപ്പോഴും മലാലാ യൂസഫ് എന്ന പെൺകുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇവർ നിശ്ശബ്ദരായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സെമിനാർ ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി പി.എൻ. ശാന്തകുമാരി, കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, . എം. മോഹനൻ, ടി. ബാലസോമൻ, ടി. റിനീഷ്, അഡ്വ. രമ്യാ മുരളി എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →