പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ വർഷങ്ങൾക്ക് മുൻപ് ചെന്നൈ കാംദാർ നഗറിലെ വീട്ടിലിരുന്നു കൊണ്ട് സംഗീതത്തിലെ സമകാലീന വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കെ മാഷ് പങ്ക് വെച്ച ഓർമ്മകൾ ഓർത്തെടുത്ത് കൊണ്ട് മനോജ് കെ ജയൻ.
ഇപ്പോൾ സിനിമയിൽ പാടാൻ ശാസ്ത്രീയസംഗീത ജ്ഞാനമോ ശ്രുതി ബോധമോ വേണ്ട. അഭിനയിക്കുന്നവർ തന്നെ പാടുന്ന സമ്പ്രദായവും ഉണ്ട്. പല നടന്മാരുടെയും ശബ്ദവും ആലാപനവും അസഹനീയം. എന്നാൽ അക്കൂട്ടത്തിൽ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ളത് ജയവിജയൻ മാരിലെ ജയന്റെ മകനോട് ആണ്. പേര് ഓർമ്മയില്ല. വലിയ കുഴപ്പമില്ലാതെ പാടുന്ന അവന് കൊള്ളാവുന്ന ശബ്ദവുമാണ്.
പിന്നെ കുടുംബത്തിൽ സംഗീതവും ഉണ്ടല്ലോ എന്നാണ് മാഷ് പറഞ്ഞത്. ഉള്ളിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു മാത്രം ശീലിച്ചിട്ടുള്ള മാഷിനെ പോലൊരാളുടെ ഈ വാക്കുകൾ എനിക്കൊരു ഓസ്കാർ അവാർഡ് ആണ്.
ഒരിക്കൽ കൊല്ലത്തെ ഒരു ദേവരാജ സന്ധ്യയിൽ പാടാൻ സംഘാടകരിൽ ഒരാൾ എന്നെ വിളിച്ചിരുന്നു. മാഷ് പറഞ്ഞിട്ടായിരിക്കാം വിളിച്ചത്. നിർഭാഗ്യവശാൽ അന്ന് ഏതോ ഒരു തെലുങ്ക് പടത്തിന്റെ ഷൂട്ടുമായി ഞാൻ ആന്ധ്രയിൽ ആയിരുന്നു. അന്നേ മാഷിന്റെ മുന്നിൽ പാടാനുള്ള അവസരം നഷ്ടപ്പെട്ടതിൽ ഉള്ള ദുഃഖം ഇന്നും എന്റെ ഉള്ളിലുണ്ട്.

