തിരുവനന്തപുരം: പ്രശസ്ത മദ്ദള കലാകാരൻ തൃക്കൂർ രാജന്റെ നിര്യാണത്തിൽ സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂർ പൂരം, ഉത്രാളിപ്പൂരം, നെൻമാറ വേല എന്നിവിടങ്ങളിൽ മദ്ദളക്കാരനും മദ്ദള പ്രമാണിയുമായിരുന്ന തൃക്കൂർ രാജൻ, ഗുരുവായൂർ, തൃപ്പൂണിത്തുറ, തൃക്കൂർ ഉൽസവങ്ങളിൽ പ്രധാന ആകർഷണമായിരുന്നു. മേളത്തിൽ മദ്ദളത്തിന്റെ പ്രാധാന്യം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും കഴിഞ്ഞ അപൂർവ കലാകാരനായിരുന്നു അദ്ദേഹം. 1987 ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന് നേതൃത്വം നൽകി കേരളത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കുകയും ചെയ്ത് തൃക്കൂർ രാജന്റെ വിയോഗം വാദ്യ കലാരംഗത്ത് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.



