കൊല്‍ക്കത്ത: പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിതനായി മരിച്ചു. 54 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജൂലൈ 2-നാണ് കൊല്‍ക്കത്തയിലെ മെഡിക്കൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശുഭാങ്കര്‍ ബാനര്‍ജിയെ പ്രവേശിക്കുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
25/08/21 ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്‌ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു.
പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ, പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാന്‍, തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്‍ബന്തി ചെയ്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാറിന്റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്.
ബാനര്‍ജിയുടെ വിയോഗത്തില്‍ ഉസ്താദ് അംജത് അലിഖാന്‍, പണ്ഡിറ്റ് ഹരിപ്രദാസ് ചൗരസ്യ, ഉസ്താദ് റാഷിദ് ഖാന്‍, ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

