തിരുവനന്തപുരം: മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതിന് പിന്നാലെ സമരം പിൻഡവലിക്കാൻ തീരുമാനം . .ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീക്ക് നേരെ നടന്ന അതിക്രമത്തെ തുടർന്നാണ് അഞ്ചുതെങ്ങ് ഫെറോന ആക്ഷൻ കൗൺസിൽ സമരം ആരംഭിച്ചത്. മന്ത്രിതല ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. മന്ത്രിമാരായ ആൻറണി രാജുവും ശിവൻകുട്ടിയമാണ് ആക്ഷൻ കൗൺസിലുമായി ചർച്ച നടത്തിയത്. മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസ യ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസ പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവിൽപന അവിടെ നിന്നും മാറ്റാനുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അൽഫോൺസ മത്സ്യവിൽപന യ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.
കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവർക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും..അതിന് ശേഷമാണ് മീൻ പിടിച്ചെടുത്തതെന്നും വാഹനത്തിൽ കയറ്റുമ്പോൾ മീൻ റോഡിൽ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അൽഫോൺസ റോഡിൽ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.

