ഭുവനേശ്വർ: മാതാ അമൃതാനന്ദമയിക്ക് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയുടെ ഡി ലിറ്റ് ഓണററി ബിരുദം. ആത്മീയത, വിദ്യാഭ്യാസം, പരിസ്ഥിതി, മാനുഷിക ഇടപെടലുകൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സർവകലാശാലയുടെ ഓണററി ബിരുദം. വൈസ് ചാൻസലർ പ്രഫ. സസ്മിത സാമന്ത ബിരുദം സമ്മാനിച്ചു. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ 17ാമത് വാര്‍ഷിക കൺവെൻഷൻ ചടങ്ങിൽ വച്ചാണ് ബഹുമതി സമ്മാനിച്ചത്.
അവനവന്റെ ഉള്ളിലും പുറത്തും ചെയ്യുന്ന കർമങ്ങൾക്ക് വെളിച്ചം പകരുന്നതും വിവേകവും വിചാരവും ഒരുപോലെ വളർത്തുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് ബിരുദം സ്വീകരിച്ച് അമൃതാനന്ദമയി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ചാൻസലർ പ്രഫ. വേദ് പ്രകാശ്, പ്രൊ-ചാൻസലർ പ്രഫ.സുബ്രത് കുമാർ ആചാര്യ, രജിസ്ട്രാർ പ്രഫ.ജ്ഞാന രഞ്ജൻ മൊഹന്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മാതാ അമൃതാനന്ദമയിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ബിരുദമാണിത്. നേരത്തെ, 2019 ലും 2010 ലും മൈസൂർ സർവകലാശാലയിൽ നിന്നും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും യഥാക്രമം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

