യുപിയില്‍ മയക്കുമരുന്ന് പാനീയം നല്‍കി ബലാല്‍സംഗം: രണ്ട് പേര്‍ അറസ്റ്റില്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലിസ്, രണ്ട് പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളില്‍ ഒരാള്‍ ജിംനേഷ്യം ഉടമയാണ്. ഉജ്വലും സത്വായ് സ്വദേശിയായ സൗരഭുമാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മോനു ഒളിവിലാണ്. അമര്‍പാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റസ്ന റോഡിലെ ഹോട്ടല്‍. ഇതിന്റെ ഒന്നാം നിലയിലാണ് അമര്‍പാലിന്റെ മകന്‍ ഉജ്വല്‍ ജിംനേഷ്യം നടത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഉജ്വലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുമായി ഹോട്ടലിലെത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം പ്രതികള്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം തെളിഞ്ഞ യുവതി ബന്ധുവിനെ വിളിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞു. ബന്ധു ഉടന്‍തന്നെ പോലിസിനെ വിവരമറിയിച്ചശേഷം സ്ഥലത്തെത്തുകയായിരുന്നു. പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ മൊഴിയും പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരേ കേസെടുത്തതായി റോഹ്ത ഇന്‍സ്പെക്ടര്‍ ഉപേന്ദ്ര സിങ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം