കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച് താലിബാന്. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് 17/08/2021 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു.
ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കും. എല്ലാ ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് സ്ത്രീകള്‍ സംരക്ഷിക്കപ്പെടുമെന്നും താലിബാന് വ്യക്തമാക്കി. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ഇടപെടാം, ജോലിക്ക് പോകാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാന് വക്താവ് പറഞ്ഞു.
Read Also: അഫ്ഗാൻ പ്രസിഡന്റ് സ്ഥാനം; അവകാശവാദവുമായി അംറുള്ള സലെ
Read Also: താലിബാൻ അനുകൂല പോസറ്റുകൾ ഫേസ്ബുക്ക് വിലക്കി
ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്നും താലിബാന് വ്യക്തമാക്കി. അഫ്ഗാന്റെ മണ്ണില്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ചര്‍ച്ചക്ക തയ്യാറാകണം. മുന്‍ സര്‍ക്കാറിനൊപ്പം നിന്നവര്‍ക്കും പൊതുമാപ്പ് നല്‍കും. വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുതെന്നും സമാധാനവും സ്ഥിരതയാര്‍ന്ന ഭരണവുമാണ് താലിബാന് ആഗ്രഹിക്കുന്നതെന്നും വക്താവ് പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു.

