അഞ്ചു വര്‍ഷത്തിനിടെ 4,171 പേര്‍ ഇന്ത്യക്കാരായി: പൗരത്വഭേദഗതി നിയമം പുനഃപരിശോധിക്കില്ലെന്നും കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം (സി.എ.എ) പുനഃപരിശോധിക്കില്ലെന്നു കേന്ദ്രം രാജ്യസഭയെ അറിയിച്ചു. മറ്റു ന്യൂനപക്ഷങ്ങളെക്കൂടെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോയെന്ന മുസ്ലീം ലീഗ് അംഗം അബ്ദുള്‍ വഹാബിന്റെ എഴുതിനല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വ്യക്തമാക്കിയത്. സി.എ.എ. പ്രകാരം പൗരത്വത്തിനുയോഗ്യത നേടുന്നവര്‍ കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുള്ള നിര്‍ദിഷ്ട ചട്ടങ്ങള്‍ പ്രകാരം അപേക്ഷിക്കേണ്ടതാണെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ മതപീഡനത്തിനിരയായിട്ടുള്ള ഹിന്ദു, സിഖ്, ജെയ്ന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം കഴിഞ്ഞ വര്‍ഷം ജനുവരി 10 നാണ് നിലവില്‍ വന്നത്. അതിനിടെ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 4,171 വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായി മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി ഹിന്ദു വിഭാഗത്തില്‍പെട്ട 4,046 പേരുടെ പൗരത്വാപേക്ഷ തീര്‍പ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍പേര്‍ക്കു പൗരത്വം നല്‍കിയതു ഗുജറാത്തിലാണ്- 1,089 പേര്‍ക്ക്. രാജസ്ഥാന്‍ (751), മധ്യപ്രദേശ് (535), മഹാരാഷ്ട്ര (446), ഹരിയാന (303), ഡല്‍ഹി (301) എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →