ഐഎന്‍എല്‍ പിളര്‍പ്പ്; ഇരുവിഭാഗത്തെയും കൂടെ നിർത്താൻ സമവായ ശ്രമവുമായി സിപിഐഎം

തിരുവനന്തപുരം: ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎന്‍എല്ലിലുണ്ടായ പിളര്‍പ്പ് സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് 30/07/21 വെള്ളിയാഴ്ച ചര്‍ച്ച ചെയ്‌തേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പാര്‍ട്ടി രണ്ടായി പിളര്‍ന്നതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്.

രണ്ട് വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുല്‍ വഹാബ് വിഭാഗം 29/07/21 വ്യാഴാഴ്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനേയും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനേയും കണ്ടിരുന്നു.

വെളളിയാഴ്ചത്തെ സെക്രട്ടറിയേറ്റ് യോഗം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം അബ്ദുല്‍ വഹാബ് വിഭാഗവുമായി സിപിഐഎം വൈകിട്ടോടെ വീണ്ടും ചര്‍ച്ച നടത്തിയേക്കും.

പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനായി ഇരു വിഭാഗത്തിനുമിടയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത മാസം മൂന്നിന് വഹാബ് പക്ഷം കോഴിക്കോട് വിളിച്ച് ചേര്‍ത്ത പ്രവര്‍ത്തകസമിതി യോഗത്തോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന.

യോഗത്തിലേക്ക് അഹമ്മദ് ദേവര്‍ കോവിലിനേയും വഹാബ് പക്ഷം ക്ഷണിച്ചിട്ടുണ്ട്. മന്ത്രി യോഗത്തില്‍ പങ്കെടുത്താല്‍ മറ്റ് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

എന്നാല്‍ കാസിം ഇരിക്കൂറിനെ മാറ്റി നിര്‍ത്തണമെന്നുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വഹാബ് പക്ഷം. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ മന്ത്രി പദം പിന്‍വലിക്കുമെന്ന സിപിഐഎമ്മിന്റെ മുന്നറിയിപ്പ് ഇരു വിഭാഗത്തേയും അലട്ടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →