ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് 90 ദിവസത്തിനകം 5 ലക്ഷം രൂപ ഇൻഷുറൻസ് തുകയായി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതാണ് നടപടി. 1961ലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റിംഗ് ഗാരന്റി കോര്‍പ്പറേഷന്‍ നിയമത്തിലാണ് (ഡിഐസിജിസി))ഇതിനായി ഭേതഗതി വരുത്തുന്നത്. എല്ലാ വാണിജ്യ ബാങ്കുകളും വിദേശ ബാങ്കുകളുടെ ശാഖകളും ഇതിന്റെ പരിധിയില്‍ വരും. ഓരോബാങ്കിലെയും നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് ഏര്‍പ്പെടുത്തും. ബാങ്ക് പൊളിഞ്ഞ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയാല്‍ സാധാരണ പത്തുവര്‍ഷം വരെ എടുക്കുന്ന നടപടികളാണ് 90 ദിവസത്തിനകം പൂര്‍ത്തിയാക്കുക.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി) പൊളിഞ്ഞതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ക്കുളള ഇൻഷുറൻസ് തുക അഞ്ചുലക്ഷമായി ഉയര്‍ത്തിയത്. പിഎംസി ബാങ്കിന് പിന്നാലെ യെസ് ബാങ്ക്, ലക്ഷ്‌മിവിലാസ് ബാങ്ക് എന്നിവയും പ്രതിസന്ധിയിലായതാണ് കേന്ദ്രത്തേയും ഡിഐസിജിയേയും പുതിയ നടപടിക്ക് പ്രേരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപസ്ഥാപനമാണ് ഡിഐസിജിസി.

