കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് നൽകിയ ഹർജി 28/07/2021 ബുധനാഴ്ച ഹൈക്കോടതി തീർപ്പാക്കി. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.
കരടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദ്ദേശിച്ചു.
ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ പരിഗണിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ ആവിഷ്‌കരിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്.