തിരുവനന്തപുരം: കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാന്‍ നാണമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമസഭാ കയ്യാങ്കളിക്കേസിലേക്ക് വഴിവെച്ച 2015-ലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമർശം.
കെ എം മാണിയെ അപമാനിച്ച സിപിഐഎം പിന്നീട് മകനെ എകെജി സെന്ററിലെത്തിച്ചു. എന്നാല്‍ ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് കേരള കോൺഗ്രസിനെ സിപിഐഎം ചേർത്തു പിടിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രിം കോടതി വിധിക്ക് ശേഷം കോടതി വരാന്തയിൽ വാദിക്കും പോലാണ് മുഖ്യമന്ത്രിയുടെ സംസാരമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സുപ്രിം കോടതി വിധിക്ക് എതിരെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം നിയമവിരുദ്ധമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഭരണഘടനാ പരമായി പാർലമെന്റിനും നിയമസഭയ്ക്കും പ്രത്യേക അധികാരമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ നിയമസഭയ്ക്ക് ഉള്ളിൽ വെച്ച് ഒരു കൊലപാതകം ഉണ്ടായാൽ അതിന് സംരക്ഷണം കിട്ടുമോ? എംഎല്‍മാർക്ക് പ്രത്യേകിച്ച കൊമ്പൊന്നുമില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
കേരളത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ബെസ്റ്റ് മോഡൽ ആണ്. ലോകം മുഴുവൻ കണ്ട കാര്യം തെളിവില്ലെന്ന് കോടതിയിൽ വാദിച്ചു. പൊതുമുതൽ നശിപ്പിച്ചവരെ രക്ഷിക്കാൻ പൊതുമുതൽ എടുത്ത് കേസ് നടത്തുന്നതിന് പകരം പാർട്ടിയാണ് കേസ് നടത്തേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.

