തൃക്കാക്കര നഗരസഭയിലെ നായ് വേട്ടയും വിഷ നിർമാണവും; ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തൽ

കൊച്ചി : തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണു രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്നു കണ്ടെത്തി. ഇതോടെ ഈ കേന്ദ്രത്തിലെ വാക്സിനേഷൻ ക്യാംപ് നിർത്തി. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം തുടങ്ങി. 

അതേസമയം, സംഭവത്തിൽ പിടിയിലായ ആൾ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ മൊഴി നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഫോണിൽ വിളിച്ചു പറഞ്ഞതനുസരിച്ചാണ് നായ്‌വേട്ട നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഇതോടെ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തി.

കൊന്നു കൂട്ടത്തോടെ കുഴിച്ചു മൂടിയ മുപ്പതോളം തെരുവുനായ്ക്കളുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. തൃക്കാക്കര നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ കുഴിയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. വേറെയും കുഴികൾ കണ്ടെത്തിയെങ്കിലും ജഡങ്ങൾ ജീർണിച്ച നിലയിലായതിനാലും തിരച്ചിൽ ഏറെക്കുറെ അസാധ്യമായതിനാലും വേണ്ടെന്നുവച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം സംബന്ധിച്ചു പ്രാഥമിക സൂചനകളൊന്നും ലഭിച്ചില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ നായ്ക്കളെ എങ്ങനെയാണു കൊന്നതെന്നു വ്യക്തമാകൂ. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →