എ.കെ ശശീന്ദ്രന് എല്ലാമറിയാമെന്ന് പരാതിക്കാരി

കൊല്ലം: തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി. അത് നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും പിന്നീട് അദ്ദേഹം ഫോണ്‍ കട്ട് ചെയ്ത് പോകുകയായിരുന്നുവെന്നും യുവതി 20/07/21 ചൊവ്വാഴ്ച പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പല എന്‍സിപി നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സ്ത്രീപീഡന പരാതിയാണെന്നറിയാതെയാണ് വിഷയത്തില്‍ ഇടപ്പെട്ടതെന്ന മന്ത്രിയുടെ വിശദീകരണത്തെ തള്ളുന്നതാണ് പരാതിക്കാരിയുടെ പ്രതികരണം.

യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് മന്ത്രി എന്‍സിപി പ്രാദേശിക നേതാവായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരായ ആരോപണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം കുണ്ടറ സ്വദേശികളാണ് പരാതിക്കാരിയും ആരോപണ വിധേയരും.

കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ പറയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തില്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

Share
അഭിപ്രായം എഴുതാം