സംഗീത സംവിധായകന്‍ മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ 11/07/2021 ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കും ശേഷം സംസ്കരിക്കും.

1987ൽ പുറത്തിറങ്ങിയ ‘തീക്കാറ്റ്’ ആണ് മുരളി സിതാര സംഗീത സംവിധാനം നിർവഹിച്ച ആദ്യ ചിത്രം. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.

ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ, കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.

ശോഭനകുമാരിയാണ് ഭാര്യ. കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുൻ മുരളി, വിപിൻ എന്നിവർ മക്കളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →