അഫ്ഗാനിലെ ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ പൗരന്മാരെയും തിരിച്ച് വിളിക്കുന്നു

കാബൂള്‍: സുരക്ഷാ പ്രതിസന്ധിയെ തുടര്‍ന്ന് അഫ്ഗാനിലെ ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആസൂത്രണം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാബൂള്‍, കാണ്ഡഹാര്‍, മസാറെ ഷരീഫ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് തിരിച്ചു വിളിക്കുന്നത്. കാബൂളില്‍ ഇന്ത്യന്‍ എംബസിക്കൊപ്പം നാല് കോണ്‍സുലേറ്റുകളാണ് അഫ്ഗാനില്‍ ഇന്ത്യയ്ക്കുളളത്. പ്രതിരോധ അറ്റാഷെകളായി ഇവിടെ സൈനിക ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നത്. അഫ്ഗാന്‍ സൈന്യത്തിനും പോലിസ് സേനയ്ക്കും ഇവര്‍ പരിശീലനവും നല്‍കുന്നുണ്ട്. അഫ്ഗാനിലെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അവിടെ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണെന്നും താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് പലായനം ആരംഭിച്ചതായും ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. 20 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം ബഗ്രം വ്യോമസേന താവളത്തില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്‍വാങ്ങിയതോടെ താലിബാന്‍ നിയന്ത്രണം വ്യാപിപ്പിച്ചിരുന്നു. ഇതോടെ അഫ്ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പോലും താലിബാനില്‍ ചേര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →