സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 06/07/2021 ചൊവ്വാഴ്ച ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.  

ടി.പി.ആർ 5 ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ 10 വരെയുള്ള ബിയിലും, 10 മുതൽ 15 വരെ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. 07/07/2021 ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തിൽ  ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.

എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാ​ഗം പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി.  കാസർകോട്ടെ ആദിവാസി മേഖലയിലെ  രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.   താൽക്കാലിക ജീവനക്കാരെ  ഈ ഘട്ടത്തിൽ  പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം.  പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.   മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട്. അവിടങ്ങളിലെ ഭക്ഷണശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.

എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175  എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്  ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →