ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ കെജിഎംഒഎ പ്രതിഷേധം, 25ന് ഒ.പി ബഹിഷ്കരിക്കും

മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം ശക്തമാക്കുന്നു. ഇടപെടലുകളും പ്രതിഷേധങ്ങളും അവഗണിക്കപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. പ്രതികളെ ഉടനടി അറസ്റ്റു ചെയ്ത് നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ ജൂൺ 25ന് ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാൻ സംഘടന തീരുമാനിച്ചു.

25ന് രാവിലെ 10 മണി മുതൽ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിർത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല. കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങൾ ചെറുക്കാനും നീതി നടപ്പാവാനും ഡോക്ടർമാർക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. വിഷയം കൂടുതൽ സങ്കീർണ്ണമാക്കാതെ പോലീസുകാരനുൾപ്പടെയുള്ള പ്രതികളുടെ അറസ്റ്റും മറ്റു നിയമ നടപടികളും എത്രയും വേഗം നടപ്പാക്കണമെന്ന് കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →