ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് മൂന്നാംതരംഗം തൊട്ട് മുന്നിലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. 6-8 ആഴ്ചയ്ക്കിടെ മൂന്നാംതരംഗം എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.രണ്ടാംതരംഗത്തേത്തുടര്ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ പിന്വലിച്ചുതുടങ്ങുന്ന ഘട്ടത്തിലാണ് എയിംസിന്റെ മുന്നറിയിപ്പ്. മൂന്നാംതരംഗം ഒഴിവാക്കാനാവില്ല. വാക്സിനേഷന് പൂര്ത്തീകരണമാണു രാജ്യം നേരിടുന്ന വന്‍വെല്ലുവിളി. കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള ദൈര്‍ഘ്യത്തില്‍ അപാകതയില്ലെന്നും കൂടുതല്‍ പേരില്‍ ആദ്യഡോസ് എത്തിക്കാന്‍ ഇതു സഹായകമാകുമെന്നും ഡോ. രണ്‍ദീപ് പറഞ്ഞു. മൂന്നാംതരംഗം മുന്നിലുള്ളപ്പോള്‍ രോഗപ്രതിരോധത്തില്‍ രാജ്യം പുതിയൊരു പോര്‍മുഖംതന്നെ തുറക്കണം. മികച്ച ലബോറട്ടറി ശൃംഖലയുണ്ടാകണം. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നതാണു െവെറസിന്റെ ഡെല്‍റ്റാ പ്ലസ് വകഭേദം.
രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതോടെ കോവിഡിനെതിരായ ജാഗ്രതയില്‍ വീണ്ടും ഉദാസീനതയ്ക്കു സാധ്യതയുണ്ട്. ഒന്നാംതരംഗത്തിനും രണ്ടാംതരംഗത്തിനും മധ്യേ സംഭവിച്ചതില്‍നിന്നു നാം പാഠം പഠിച്ചിട്ടില്ലെന്നാണു മനസിലാകുന്നതെന്നും ഡോ. രണ്‍ദീപ് ചൂണ്ടിക്കാട്ടി.വൈറസിന്റെ ഡെല്‍റ്റാ പ്ലസ് വകഭേദത്തെക്കുറിച്ചു കൂടുതല്‍ പഠനമാവശ്യമാണ്.
ജനക്കൂട്ടം നിയന്ത്രിക്കുന്നതിനെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെയും ആശ്രയിച്ചാകും കാലദൈര്‍ഘ്യം.രാജ്യത്തെ ജനസംഖ്യയില്‍ 5% പേര്‍ക്കു മാത്രമാണു രണ്ട് ഡോസ് വാക്സിന് ലഭിച്ചത്. 130 കോടി ജനങ്ങളില്‍ 108 കോടിക്കെങ്കിലും ഈവര്‍ഷം അവസാനത്തോടെ വാക്സിന് ലഭ്യമാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു പുതിയതരംഗം കുറഞ്ഞതു മൂന്നുമാസമെങ്കിലും നീണ്ടുനില്‍ക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നതനുസരിച്ച ്െദെര്ഘ്യത്തില് ഏറ്റക്കുറച്ചിലുണ്ടാകാം. ഏറ്റവുമൊടുവില്‍ കണ്ടെത്തിയ െവെറസ് വകഭേദം രാജ്യത്തിനു പുറത്തുനിന്നെത്തി, ഇവിടെ വികാസം പ്രാപിച്ചതാണ്. അതു വന്‍തോതില്‍ രോഗവ്യാപനത്തിനു കാരണമായി. െവെറസിന്റെ ജനിതകമാറ്റം തുടര്‍പ്രക്രിയയായതിനാല്‍ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കണം. രാജ്യത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനുമേലുള്ള എല്ലാ മേഖലയിലും മിനി ലോക്ക്ഡൗണ്‍ ആവശ്യമാണ്. വാക്സിന് ലഭിക്കാത്തവരിലെല്ലാം വരുംമാസങ്ങളില്‍ രോഗബാധയ്ക്കു സാധ്യതയേറും.ഡെല്‍റ്റാ വകഭേദം പടരുന്ന ബ്രിട്ടന് മൂന്നാംതരംഗത്തെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യം തിരിച്ചറിഞ്ഞ അതിതീവ്രവ്യാപനശേഷിയുള്ള വകഭേദമാണിപ്പോള്‍ ബ്രിട്ടനിലെ 99% കേസുകള്‍ക്കും കാരണം. ഇപ്പോഴത്തെ ഡെല്‍റ്റാ വകഭേദം അതീവപ്രഹരശേഷിയുള്ളതാണ്. മഹാരാഷ്ട്രയില്‍ മാത്രം മൂന്നാംതരംഗം എട്ടുലക്ഷം പേരെയെങ്കിലും ബാധിക്കുമെന്നാണു കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

