തിരുവനന്തപുരം: മരം കൊള്ളയിൽ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രം ചര്‍ച്ചയെന്ന് സിപിഐഎം. കര്‍ഷക താല്‍പര്യത്തിനാണ് പ്രധാന പരിഗണന. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരം അവര്‍ക്ക് മുറിക്കാന്‍ സാധിക്കണം. ഇപ്പോഴത്തെ അന്വേഷണം നടക്കട്ടെയെന്ന് വ്യക്തമാക്കിയ സിപിഐഎം സെക്രട്ടേറിയറ്റ് മരം മുറിയില്‍ വിശദമായ ചര്‍ച്ച പിന്നീടെന്നും വ്യക്തമാക്കി. 18/06/21 വെള്ളിയാഴ്ചയാണ് സെക്രട്ടറിയേറ്റ് ചേർന്നത്.
അതേസമയം, മരം മുറി കേസില്‍ ഏത് അന്വേഷണവും വരട്ടെ എന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമം കൊണ്ടു വന്നത്. അത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോയെന്നും കര്‍ഷകരെ വഞ്ചിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. കേസ് ഇഡി അന്വേഷിക്കുന്ന കാര്യം അറിയില്ല എന്നും മന്ത്രി പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു പ്രതികരണം.
മരം കൊള്ളയുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ ക്രൈംബ്രാഞ്ച് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘം വ്യാഴാഴ്ച തൃശ്ശൂരിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഭൂവുടമകളില്‍ നിന്നും മരം വാങ്ങി മില്ലുടമകള്‍ക്ക് വിറ്റ മരകച്ചവടക്കാര്‍ക്കെതിരെയയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോഷണകുറ്റം ചുമത്തിയാണ് കേസ്സെടുത്തിട്ടുള്ളത്. ക്രൈം ബ്രാഞ്ചിന് പുറമെ സംഭവത്തില്‍ വനം വകുപ്പ് 38 കേസ്സുകള്‍ എടുത്തു. വിവാദങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ മരംകൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

