ന്യൂഡൽഹി: യമുന നദിയിലെ മലിനീകരണം തടയുന്നതിനായി ഏറ്റവും പുതിയ ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാത്ത സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും വിൽപ്പന, സംഭരണം, ട്രാൻസ്പോർടേഷൻ, എന്നിവ ദില്ലി സർക്കാർ 14/06/21 തിങ്കളാഴ്ച നിരോധിച്ചു.
പുതുക്കിയ ബിഐഎസ് മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലാത്ത ഡിറ്റർജന്റുകളുടെ വിൽപ്പന, സംഭരണം, ട്രാൻസ്പോർടേഷൻ, എന്നിവ നിരോധിക്കണമെന്നാവശ്യപ്പെടുന്ന വിദഗ്ധ പാനലിന്റെ ശുപാർശകൾ ദേശീയ ഹരിത ട്രൈബ്യൂണൽ 2021 ജനുവരിയിൽ അംഗീകരിച്ചിരുന്നു.
നിലവാരമില്ലാത്ത സോപ്പുകളും ഡിറ്റർജന്റുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷകരമായ ഫലത്തെക്കുറിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും എൻജിടി നിർദ്ദേശിച്ചിരുന്നു.
ഡൽഹിയിലെ സോപ്പുകൾക്കും ഡിറ്റർജന്റുകൾക്കുമുള്ള നിരോധനം നടപ്പിലാക്കാൻ അതാത് തദ്ദേശസ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികളും കർശനമായ ജാഗ്രത പുലർത്തണമെന്ന് മലിനീകരണ നിയന്ത്രണ സമിതി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
നടത്തിയ പരിശോധനയുടെയും തുടർന്നുള്ള നടപടികളുടെയും റിപ്പോർട്ടുകൾ എന്നിവയിൽ പ്രതിമാസം നടപടിയെടുക്കാൻ മലിനീകരണ സമിതി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
യമുന നദിയിലെ മലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് സോപ്പുകളും ഡിറ്റർജന്റുകളുമാണെന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയത്.
ദില്ലിയിലെ നദിയുടെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന വിഷനുരയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പലതവണ പുറം ലോകത്തെത്തിയിരുന്നു.
ചായം പൂശുന്ന വ്യവസായങ്ങൾ, ധോബി ഘട്ടുകൾ, വീടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റുകൾ കാരണമാണ് യമുനയിൽ ഉയർന്ന ഫോസ്ഫേറ്റ് അടങ്ങിയിരിക്കുന്ന വിഷ നുര രൂപപ്പെടുത്തുന്നതെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലയിരുത്തൽ.

